ന്യൂഡൽഹി | :സ്വകാര്യ റെയിൽവേ സ്റ്റേഷനുകൾക്കും സ്വകാര്യ ചരക്ക് ട്രെയിനുകൾക്കുമുൾപ്പെടെ വഴിയൊരുക്കി സർക്കാർ ആസ്തികൾ സ്വകാര്യമേഖലയ്ക്കു തുറന്നുകൊടുക്കാനുള്ള ‘ദേശീയ ധനസമ്പാദന പദ്ധതി’യുടെ (നാഷനൽ മോണെട്ടൈസേഷൻ പൈപ്പ്‍ലൈൻ 2.0) രണ്ടാം ഘട്ടം കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. ഉടമസ്ഥാവകാശം കൈമാറാതെ ആസ്തികൾ നിശ്ചിത കാലയളവിലേക്കു സ്വകാര്യസ്ഥാപനങ്ങൾക്കു നൽകി പണം സമാഹരിക്കുകയാണ് ലക്ഷ്യം. ഇതു ഫലത്തിൽ സ്വകാര്യവൽക്കരണം തന്നെയാണെന്നാണ് വിമർശനം.
അടുത്ത 5 വർഷത്തിനിടെ 16.72 ലക്ഷം കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. സ്വകാര്യനിക്ഷേപമായി മാത്രം 5.8 ലക്ഷം കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്. ഊർജം: 2.76 ലക്ഷം കോടി രൂപ, തുറമുഖം: 2.63 ലക്ഷം കോടി രൂപ, റെയിൽവേ: 2.62 ലക്ഷം കോടി രൂപ, കൽക്കരി: 2.16 ലക്ഷം കോടി രൂപ എന്നിങ്ങനെയാണ് ലക്ഷ്യമിടുന്നത്.
പൊതു–സ്വകാര്യ പങ്കാളിത്തമുള്ള പിപിപി മോഡൽ അടക്കം ഓരോ മേഖലയ്ക്കു യോജിച്ച ധനസമ്പാദന രീതിയാകും തിരഞ്ഞെടുക്കുക. റെയിൽവേയിൽ ഇതിന്റെ ഭാഗമായി 180 പുതിയ ചരക്ക് ട്രെയിനുകൾക്കുള്ള വാഗണുകൾ സ്വകാര്യ കമ്പനികൾ വാങ്ങി പ്രവർത്തിപ്പിക്കും. ചില റെയിൽവേ സ്റ്റേഷനുകൾ സ്വകാര്യ കമ്പനികളുടെ സഹായത്തോടെ വികസിപ്പിക്കുകയും പരിപാലനച്ചുമതല ഏൽപിക്കുകയും ചെയ്യും.
16.72 ലക്ഷം കോടി രൂപയിൽ 58 ശതമാനവും കേന്ദ്രസർക്കാരിനാണ് ലഭിക്കുക. സംസ്ഥാന സർക്കാരുകൾക്ക് ആകെ 4 ശതമാനവും. ബാക്കി സ്വകാര്യ മേഖലയ്ക്കാണ്. 2021 ൽ ആരംഭിച്ച ആദ്യഘട്ടത്തിൽ റോഡ്, റെയിൽവേ, ഊർജം ഉൾപ്പെടെ 12 മേഖലകളിലെ ആസ്തികളാണ് സ്വകാര്യമേഖലയ്ക്കു തുറന്നുകൊടുത്തത്.
തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് നൽകിയതു പോലെ എയർപോർട്ട് അതോറിറ്റിയുടെ (എഎഐ) കീഴിലുള്ള 26 വിമാനത്താവളങ്ങൾ കൂടി 5 വർഷത്തിനുള്ളിൽ സ്വകാര്യകമ്പനികൾക്കു നടത്തിപ്പിനു കൈമാറും. ഇതുവഴി 14,950 കോടി രൂപയാണ് ലക്ഷ്യമിടുന്നത്. ആദ്യഘട്ടമെന്ന നിലയിൽ 11 വിമാനത്താവളങ്ങളുടെ ലേലം ഉടൻ വിളിക്കും. ആദ്യഘട്ടത്തിലുണ്ടായിരുന്ന കരിപ്പൂർ വീണ്ടും ഇടം പിടിച്ചേക്കും. ഇതിനു പുറമേ അതോറിറ്റിക്കു പങ്കാളിത്തമുള്ള 4 വിമാനത്താവളങ്ങളിൽ (മുംബൈ, ഡൽഹി, ഹൈദരാബാദ്, ബെംഗളൂരു) നിന്നും ഒരു ഉപകമ്പനിയിൽ നിന്നും ഓഹരി വിൽക്കും.
Post a Comment
Thanks