എടിഎം നിരക്കുകള്‍ വര്‍ധിപ്പിച്ച് എസ്ബിഐ, മാറ്റങ്ങളറിയാം



  ന്യൂഡല്‍ഹി: എടിഎം ഇടപാടുകളിലെ നിരക്കുകള്‍ വര്‍ധിപ്പിച്ച് എസ്ബിഐ. എടിഎം, ഡിപ്പോസിറ്റ് കം വിഡ്രോവല്‍ മെഷീന്‍ (എഡിഡബ്ല്യുഎം) ഇടപാടുകളിലെ നിരക്കുകളിലാണ് മാറ്റങ്ങള്‍ വരുത്തിയത്. സൗജന്യ ഇടപാട് പരിധി കഴിഞ്ഞ്, എസ്ബിഐ ഇതര എടിഎമ്മുകള്‍ ഉപയോഗിക്കുന്ന സേവിങ്‌സ്, സാലറി അക്കൗണ്ട് ഉടമകളെയാണ് ഈ മാറ്റങ്ങള്‍ പ്രധാനമായും ബാധിക്കുന്നത്.


2025 ഡിസംബര്‍ ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് പുതിയ നിരക്കുകള്‍ ഈടാക്കുക. കഴിഞ്ഞവര്‍ഷം ഫെബ്രുവരിയിലാണ് അവസാനമായി എടിഎം ഇടപാട് നിരക്കുകള്‍ എസ്ബിഐ വര്‍ധിപ്പിച്ചത്.


സൗജന്യ ഇടപാടുകളുടെ പരിധി കഴിഞ്ഞാല്‍ മറ്റ് ബാങ്കുകളുടെ എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുമ്പോള്‍ എസ്ബിഐ ഉപഭോക്താക്കള്‍ ഓരോ ഇടപാടിനും 23 രൂപയും ജിഎസ്ടിയും അടയ്‌ക്കേണ്ടിവരും. നേരത്തെ ഇത് 21 രൂപയും ജിഎസ്ടിയും ആയിരുന്നു. ബാലന്‍സ് പരിശോധന, മിനി സ്റ്റേറ്റ്‌മെന്റ്‌സ് പോലുള്ള സാമ്പത്തികേതര ഇടപാടുകള്‍ക്ക് 11 രൂപയും ജിഎസ്ടിയുമാണ് ഇനി നല്‍കേണ്ടിവരിക. മുമ്പ് ഇത് 10 രൂപയും ജിഎസ്ടിയുമായിരുന്നു.


എസ്ബിഐ എടിഎമ്മുകള്‍ സൗജന്യമായി ഉപയോഗിക്കാവുന്ന പരിധി കഴിഞ്ഞാല്‍ മറ്റുബാങ്കുകളുടെ എടിഎം ഉപയോഗിക്കുന്നവരെയാണ് പുതിയ മാറ്റം ബാധിക്കുക.. സാലറി അക്കൗണ്ട് ഉടമകള്‍ക്ക് ഇപ്പോള്‍ മറ്റുബാങ്കുകളുടെ എടിഎമ്മുകളില്‍ പ്രതിമാസം 10 സൗജന്യ ഇടപാടുകള്‍ക്ക് നടത്താം. സൗജന്യ പരിധി കവിഞ്ഞുകഴിഞ്ഞാല്‍, പുതുക്കിയ നിരക്കുകള്‍ ബാധകമാകും.

Post a Comment

Thanks

Previous Post Next Post