റേഷൻ വിതരണത്തില്‍ മാറ്റം: ഈ മാസത്തെ റേഷൻ വിതരണം ശനിയാഴ്ച മുതൽ


തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിഭാഗത്തില്‍പ്പെട്ട നീല, വെള്ള റേഷൻ കാർഡ് ഉടമകള്‍ക്ക് ആശ്വാസമായി ആട്ട വിതരണം ഭക്ഷ്യവകുപ്പ് പുനഃസ്ഥാപിച്ചു. എന്നാല്‍, ഇതേസമയം തന്നെ വെള്ള കാർഡുകാർക്ക് ലഭിച്ചുകൊണ്ടിരുന്ന അരി വിഹിതത്തില്‍ കുറവ് വരുത്തിയിട്ടുണ്ട്.


പ്രധാന മാറ്റങ്ങള്‍:


ആട്ട വിതരണം:

  ദീർഘനാളത്തെ ഇടവേളയ്ക്ക് ശേഷം നീല, വെള്ള കാർഡുടമകള്‍ക്ക് ആട്ട ലഭിക്കും. സ്റ്റോക്കിന്റെ ലഭ്യത അനുസരിച്ച്‌ 2 കിലോ വരെ ആട്ടയാണ് ഈ മാസം ലഭിക്കുക. കിലോയ്ക്ക് 17 രൂപയാണ് വില.


അരി വിഹിതത്തില്‍ കുറവ്:


വെള്ള കാർഡുകാർക്ക് അനുവദിച്ചിരുന്ന അരി വിഹിതം 2 കിലോയായി കുറച്ചു. ക്രിസ്മസ് പ്രമാണിച്ച്‌ ഡിസംബറില്‍ നീല, വെള്ള കാർഡുകള്‍ക്ക് നല്‍കിയ അധിക അരി വിഹിതം മൂലമുണ്ടായ സ്റ്റോക്ക് കുറവാണ് ഇതിന് കാരണം. (ഡിസംബറില്‍ വെള്ള കാർഡിന് 10 കിലോയും നീല കാർഡിന് അധികമായി 5 കിലോ അരിയും നല്‍കിയിരുന്നു).


ക്ഷേമ സ്ഥാപനങ്ങള്‍ക്ക്:

 അഗതി-അനാഥ മന്ദിരങ്ങള്‍ ഉള്‍പ്പെടെയുള്ള എൻ.പി.ഐ (NPI) കാർഡുകാർക്കും ഇത്തവണ ആട്ട അനുവദിച്ചിട്ടുണ്ട് (പരമാവധി ഒരു കിലോ).


അതേസമയം, പ്രതിഫല കുടിശ്ശിക ലഭിക്കാത്തതില്‍ പ്രതിഷേധിച്ച്‌ റേഷൻ വാതില്‍പ്പടി വിതരണ കരാറുകാർ വ്യാഴാഴ്ച മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുകയാണ്.രണ്ട് മാസത്തെ മുഴുവൻ കുടിശ്ശികയും മറ്റ് രണ്ട് മാസത്തെ ഭാഗിക കുടിശ്ശികയും സർക്കാരില്‍ നിന്ന് ലഭിക്കാനുണ്ട്.


സമരം നീണ്ടുപോയാല്‍ എഫ്.സി.ഐ ഗോഡൗണുകളില്‍ നിന്ന് റേഷൻ കടകളിലേക്ക് സാധനങ്ങള്‍ എത്തിക്കുന്നത് തടസ്സപ്പെടും. സപ്ലൈകോ എം.ഡി വിതരണക്കാരുമായി നടത്തുന്ന ചർച്ച പരാജയപ്പെട്ടാല്‍ സംസ്ഥാനത്ത് റേഷൻ വിതരണം സ്തംഭിക്കാനിടയുണ്ട്.


ഇന്നലെയും ഇന്നും (വ്യാഴം, വെള്ളി) റേഷൻ കടകള്‍ക്ക് അവധിയായതിനാല്‍ ജനുവരി മാസത്തെ വിതരണം ശനിയാഴ്ച മുതലേ ആരംഭി ക്കൂ.

Post a Comment

Thanks

Previous Post Next Post