കോഴിക്കോട് | ട്രെയിനിൽ യാത്രക്കാരിയെ പിന്തുടർന്നു മാല പൊട്ടിച്ചു പുറത്ത് ചാടിയ യുവാവിനെ സ്വകാര്യ ആശുപത്രിയിൽ ചികിത്സക്ക് എത്തിയപ്പോൾ പൊലീസ് പിടികൂടി. പരുക്കേറ്റ പ്രതിയിൽ നിന്നു മാല കണ്ടെത്തിയെങ്കിലും മുക്കുപണ്ടം ആയതിനാൽ തിരികെ വേണ്ടെന്നു പരാതിക്കാരി. മോഷണ കുറ്റത്തിനു പ്രതിയെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശ് സ്വദേശി ഷഹരൻപൂർ ഷഹജാദ് മുഹമ്മദി(28)നെ ആണ് റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച കോഴിക്കോട് നിന്ന് കോയമ്പത്തൂരിലേക്കുള്ള ഇന്റർസിറ്റി എക്സ്പ്രസിൽ യാത്ര ചെയ്ത യുവതിയെ പരപ്പനങ്ങാടി സ്റ്റേഷൻ വിടുന്ന സമയത്താണു പ്രതി മാല കവർന്നത്. ബഹളം വച്ചതോടെ പ്രതി ഓടുന്ന ട്രെയിനിൽ നിന്ന് പുറത്തേക്ക് ചാടി. പരുക്കേറ്റ പ്രതി സ്ഥലത്ത് നിന്നു കടന്നു കളഞ്ഞു. യുവതി ട്രെയിൻ പട്രോളിങ്ങിലെ പൊലീസിനു പരാതി നൽകി. റെയിൽവേ പൊലീസ് പരുക്കേറ്റ പ്രതിയെ കണ്ടെത്താൻ മലപ്പുറത്തും കോഴിക്കോടും പരിശോധന നടത്തി. ഒടുവിൽ സ്വകാര്യ ആശുപത്രിയിൽ നിന്നു പിടികൂടുകയായിരുന്നു.
തെങ്ങിൽ നിന്നു വീണു പരിക്കേറ്റെന്നാണു പ്രതി ആശുപത്രിയിൽ അറിയിച്ചതെന്ന് പൊലീസ് പറഞ്ഞു. കസ്റ്റഡിയിൽ എടുത്ത പ്രതിയെ കോഴിക്കോട് എത്തിച്ചു ചോദ്യം ചെയ്തു. ഇയാൾക്കെതിരെ സംസ്ഥാനത്ത് വിവിധ സ്റ്റേഷനുകളിൽ മോഷണ കേസുകൾ നിലവിലുണ്ട്. കോഴിക്കോട് റെയിൽവേ പൊലീസ് സ്റ്റേഷൻ എസ്ഐ സി.പ്രദീപ്കുമാർ, എഎസ്ഐമാരായ ഷമീർ, ഷൈജു പ്രശാന്ത്, സിപിഒ സഹീർ അഹമ്മദ് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
إرسال تعليق
Thanks