നവംബറിൽ മെയിൽ അയച്ചു,നേരിട്ട് കണ്ടു,വരാമെന്നും സമ്മതിച്ചു;സവർക്കർ പുരസ്‌കാരത്തിൽ ശശി തരൂരിനെ വെട്ടിലാക്കി HRDS

  ന്യൂഡല്‍ഹി: പ്രഥമ സവര്‍ക്കര്‍ പുരസ്‌കാരം ലഭിച്ച ശശി തരൂര്‍ എംപിയെ ഡല്‍ഹിയിലെ വസതിയിലെത്തി നേരിട്ട് ക്ഷണിച്ചിരുന്നുവെന്ന് ആര്‍എസ്എസ് അനുകൂല സംഘടനയായ എച്ച്ആര്‍ഡിഎസ് സെക്രട്ടറി അജി കൃഷ്ണന്‍. നവംബര്‍ 12ന് അവാര്‍ഡ് ഉണ്ടെന്ന് അറിയിച്ച് ശശി തരൂരിന് മെയില്‍ അയച്ചിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. അതിന് ശേഷമാണ് സംഘടനയുടെ പ്രതിനിധികള്‍ വസതിയില്‍ പോയതെന്നും അജി കൃഷ്ണന്‍ പറഞ്ഞു.


'മൂന്ന് നാല് തവണ ശശി തരൂരിന്റെ സ്റ്റാഫ് അംഗങ്ങളെ കണ്ടു. ഒരു തവണ തരൂരിനെ നേരിട്ട് കണ്ടു. വരാം എന്ന് ശശി തരൂര്‍ സമ്മതിച്ചു. പരിപാടി ഡയറിയില്‍ കുറിച്ചുവെക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. നേരിട്ട് കണ്ട ദിവസം ഏതാണെന്ന് ഓര്‍മയില്ല. കോണ്‍ഗ്രസിലെ എതിര്‍പ്പ് കാരണമാണ് തരൂര്‍ എത്താത്തത്. തരൂരിനെ ദ്രോഹിക്കാനല്ല, ഒരു അവാര്‍ഡ് കൊടുക്കാനാണ് ശ്രമിച്ചത്. സവര്‍ക്കര്‍ അവാര്‍ഡിന് തരൂര്‍ ഇപ്പോഴും യോഗ്യനാണ്', അജി കൃഷ്ണന്‍ പറഞ്ഞു.


സവര്‍ക്കര്‍ പുരസ്‌കാരം ശശി തരൂരിന് നല്‍കുമെന്ന് സംഘടന പ്രഖ്യാപിച്ചിരുന്നു. രാജ്‌നാഥ് സിങ് പുരസ്‌കാരം വിതരണം ചെയ്യുമെന്ന തരത്തില്‍ പോസ്റ്ററും പുറത്തിറക്കി. പിന്നാലെ കോണ്‍ഗ്രസിനകത്ത് നിന്ന് തന്നെ വലിയ പ്രതിഷേധം ഉയര്‍ന്നു. തുടര്‍ന്ന് വിവാദങ്ങളില്‍ തന്റെ ഭാഗം വിശദീകരിച്ചുകൊണ്ട് ശശി തരൂര്‍ തന്നെ രംഗത്തെത്തി. മാധ്യമങ്ങളിലൂടെയാണ് പുരസ്‌കാര വിവരം അറിഞ്ഞതെന്നായിരുന്നു എംപിയുടെ വിശദീകരണം. ഇത്തരമൊരു പുരസ്‌കാരത്തെ കുറിച്ച് അറിയില്ലെന്നും അത് സ്വീകരിച്ചിട്ടില്ലെന്നും ശശി തരൂര്‍ വ്യക്തമാക്കിയിരുന്നു.

 

Post a Comment

Thanks

Previous Post Next Post