വോട്ട് കൊടിയ പാപമാണെന്ന വാദം ഇപ്പോഴില്ലേ?' ജമാഅത്തെ ഇസ്ലാമിയോട് പത്ത് ചോദ്യങ്ങളുമായി അബ്ദുള്‍ ഹമീദ് ഫൈസി അമ്പലക്കടവ്


  കോഴിക്കോട്: തെരഞ്ഞെടുപ്പ് രാഷ്ട്രീയവുമായി ബന്ധപ്പെട്ട് ജമാഅത്തെ ഇസ്ലാമിയോട് പത്ത് ചോദ്യങ്ങളുമായി ഇ കെ വിഭാഗം സമസ്ത നേതാവും എസ്വൈഎസ് സംസ്ഥാന സെക്രട്ടറിയുമായ അബ്ദുള്‍ ഹമീദ് ഫൈസി അമ്പലക്കടവ്. തദ്ദേശ തെരഞ്ഞെടപ്പില്‍ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ മുഖമായ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി യുഡിഎഫ് ഒളിഞ്ഞും തെളിഞ്ഞും നടത്തുന്ന സഹകരണത്തിനെതിരെ വലിയ വിമര്‍ശനം ഉയരുന്നതിനിടെയാണ് പ്രമുഖ സമസ്ത നേതാവ് ചോദ്യങ്ങളുമായി രംഗത്തുവന്നിരിക്കുന്നത്.

ജമാഅത്തെ ഇസ്ലാമിയുമായി തെരഞ്ഞെടുപ്പില്‍ സഹകരിക്കുന്നതിനെതിരെ നേരത്തേയും അബ്ദുള്‍ ഹമീദ് ഫൈസി അമ്പലക്കടവ് രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. 'ജമാഅത്തെ ഇസ്ലാമി അത്ര ശുദ്ധമല്ല, രാഷ്ട്രീയത്തില്‍ മത്സരിക്കുന്നത് ഗുരുതരമായി കാണണം' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇതിന് പിന്നാലെയാണ് ജമാഅത്തെ ഇസ്ലാമിയോട് പത്ത് ചോദ്യങ്ങളുമായി അബ്ദുള്‍ ഹമീദ് ഫൈസി അമ്പലക്കടവ് വീണ്ടും മുന്നോട്ടുവന്നിരിക്കുന്നത്. 'ഏതു മുന്നണിയുമായും ബന്ധം ഉണ്ടാക്കാം. ബിജെപി മുന്നണിയുമായി പോലും ബന്ധം ഉണ്ടാക്കാം. അത് അവരുടെ സ്വാതന്ത്ര്യം. പക്ഷെ സുന്നികളെ സംബന്ധിച്ചിടത്തോളം ആശയപരമായ അവരുടെ ദയനീയമായ പാപ്പരത്വം ചൂണ്ടിക്കാണിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം തെരഞ്ഞെടുപ്പ് സമയം തന്നെയാണ്', അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിക്കുന്നു.



 ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം 

ജമാഅത്തെ ഇസ്ലാമിയോട് 10 ചോദ്യങ്ങള്‍ ജമാഅത്തെ ഇസ്ലാമി കേരളത്തില്‍ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പില്‍ അവര്‍ മത്സരിക്കുന്നതാണ് കാരണം. ഇപ്പോള്‍ അവര്‍ യുഡിഎഫുമായി ചങ്ങാത്തം ഉണ്ടാക്കിയതോ മുന്‍കാലത്ത് എല്‍ഡിഎഫുമായി ചങ്ങാത്തമുണ്ടാക്കിയതോ അല്ല ഇതിന് കാരണം. അവര്‍ക്ക് ഏതു മുന്നണിയുമായും ബന്ധം ഉണ്ടാക്കാം. ബിജെപി മുന്നണിയുമായി പോലും ബന്ധം ഉണ്ടാക്കാം. അത് അവരുടെ സ്വാതന്ത്ര്യം. പക്ഷെ,സുന്നികളെ ബാധിക്കുന്ന വിഷയങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ അവര്‍ക്ക് അവകാശമുണ്ട്. സുന്നികളെ സംബന്ധിച്ചിടത്തോളം ആശയപരമായ അവരുടെ ദയനീയമായ പാപ്പരത്വം ചൂണ്ടിക്കാണിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം തെരഞ്ഞെടുപ്പ് സമയം തന്നെ. താഴെപ്പറയുന്ന ചോദ്യങ്ങള്‍ക്ക് ജമാഅത്തെ ഇസ്ലാമിക്ക് മറുപടി പറയാന്‍ കഴിയുമോ? 1. ഇന്ത്യന്‍ ഭരണഘടനയെ അനുസരിക്കല്‍ ശിര്‍ക്ക് (ബഹു ദൈവ വിശ്വാസിയായിത്തീരുന്ന വന്‍ കുറ്റം) ആണെന്ന വാദം ഇപ്പോള്‍ ഇല്ലാതെ ആയോ ? 2. തെരഞ്ഞെടുപ്പില്‍ മത്സരിക്കല്‍ ശിര്‍ക്കാണെന്ന വാദംഇപ്പോള്‍ ഇല്ലാതെ ആയോ ? 3. വോട്ട് രേഖപ്പെടുത്തല്‍ ശിര്‍കാണെന്ന വാദം ഇപ്പോള്‍ ഇല്ലാതെ ആയോ ? 4. സര്‍ക്കാര്‍ ജോലി സ്വീകരിക്കല്‍ ശിര്‍ക്കാണ് എന്ന വാദം ഇപ്പോള്‍ ഇല്ലാതെ ആയോ ? 5. ഇന്ത്യയിലെ കോടതികളെ സമീപിക്കല്‍ ശിര്‍ക്കാണെന്ന വാദം ഇപ്പോള്‍ ഇല്ലാതെ ആയോ ? 6. സര്‍ക്കാരിന്റെ കീഴില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തല്‍ ശിര്‍ക്കാണെന്ന വാദംഇപ്പോള്‍ ഇല്ലാതെ ആയോ ? 7. അത്തരം സ്ഥാപനങ്ങളിലേക്ക് വിദ്യാര്‍ഥികളെ പറഞ്ഞയക്കല്‍ ശിര്‍ക്കാണെന്ന വാദം ഇപ്പോള്‍ ഇല്ലാതെ ആയോ ? 8. ഇസ്ലാമിക ചരിത്രത്തില്‍ ശിര്‍ക്കായ കാര്യം ശിര്‍ക്കല്ലാതെ ആയി തീര്‍ന്ന ഏതെങ്കിലും ഒരു സംഭവം ഉദ്ധരിക്കാന്‍ സാധിക്കുമോ? 9. ഇത്തരം കാര്യങ്ങള്‍ സാന്ദര്‍ഭികമായി ഉയര്‍ത്തി കാണിക്കുമ്പോള്‍ ജമാഅത്തുകാര്‍ നിങ്ങളുടെ കുടുംബത്തില്‍ ഇല്ലേ? അവരെ നിങ്ങള്‍ എന്ത് ചെയ്യും തുടങ്ങിയ ബാലിശമായ ചോദ്യങ്ങള്‍ക്ക് എന്ത് പ്രസക്തി? 10. കഴിഞ്ഞ കാലങ്ങളില്‍ ഞങ്ങള്‍ക്ക് തൗഹീദില്‍ തെറ്റുപറ്റി എന്ന് പറയുകയാണെങ്കില്‍ ഈ ചോദ്യങ്ങള്‍ അവസാനിപ്പിക്കാം. ഇല്ലെങ്കില്‍ ന്യായമായ ഈ ചോദ്യങ്ങള്‍ക്ക് ജമാഅത്ത്കാര്‍ മറുപടി പറയുമോ?

Post a Comment

Thanks

أحدث أقدم