കോഴിക്കോട് മെഡിക്കൽ കോളേജിൽ രോഗികള്‍ക്ക് മുന്നില്‍ ഡോക്ടറുടെ മുഖത്തടിച്ച സംഭവത്തില്‍ ട്വിസ്റ്റ്; യുവതിയും ഡോക്ടറെന്ന പേരില്‍ അശ്ലീല സന്ദേശം അയച്ച ആള്‍മാറാട്ടക്കാരനും അറസ്റ്റില്‍.



കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടറുടെ മുഖത്തടിച്ച യുവതിയും ഡോക്ടറെന്ന പേരില്‍ യുവതിക്ക് സന്ദേശമയച്ച ആള്‍മാറാട്ടക്കാരനും അറസ്റ്റില്‍.


പെരിങ്ങളം സ്വദേശി മുഹമ്മദ് നൗഷാദ്, ഡോക്ടറെ മർദിച്ച കുരുവട്ടൂർ സ്വദേശിനിയായ 39കാരി എന്നിവരാണ് അറസ്റ്റിലായത്. ഡോക്ടർ എന്ന വ്യാജേന വാട്സാപില്‍ യുവതിക്ക് നൗഷാദ് അശ്ലീല സന്ദേശം അയച്ചിരുന്നു. വിവാഹവാഗ്ദാനം നല്‍കിയും നിരന്തരം സന്ദേശം അയച്ചിരുന്നു. ഇതിനുപിന്നാലെ കഴിഞ്ഞ ദിവസം യുവതി മെഡിക്കല്‍ കോളേജിലെത്തി രോഗികള്‍ക്ക് മുന്നില്‍ വെച്ച്‌ ഡോക്ടറുടെ മുഖത്തടിക്കുകയായിരുന്നു. സംഭവത്തില്‍ ഡോക്ടറുടെ പരാതിയില്‍ നടന്ന അന്വേഷണമാണ് വഴിത്തിരിവായത്. അന്വേഷണത്തില്‍ ഡോക്ടറുടെ പേരില്‍ യുവതിക്ക് സന്ദേശം അയച്ചത് നൗഷാദ് ആണെന്ന് കണ്ടെത്തി.


കഴിഞ്ഞ ഏപ്രിലില്‍ യുവതിയുടെ പിതാവ് മെഡിക്കല്‍ കോളേജില്‍ ചികിത്സക്കെത്തിയിരുന്നുവെന്നും ആ സമയത്ത് നൗഷാദും മറ്റൊരു രോഗിയുടെ കൂട്ടിരിപ്പുകാരനായി എത്തിയിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്. യുവതിയും നൗഷാദും സംസാരിക്കുകയും പരിചയപ്പെടുകയും ചെയ്തിരുന്നു. യുവതിയുടെ ഫോണ്‍ നമ്ബറും നൗഷാദ് വാങ്ങി. പിന്നീട് മറ്റൊരു സിംകാര്‍ഡ് ഉപയോഗിച്ച്‌ യുവതിയുടെ പിതാവിനെ ശുശ്രൂഷിച്ച ഡോക്ടറുടെ പേരില്‍ വാട്സ് ആപ്പ് അക്കൗണ്ട് തുടങ്ങുകയായിരുന്നു. 

ഈ വാട്സ്‌ആപ്പ് അക്കൗണ്ടില്‍ നിന്നാണ് ഡോക്ടറെന്ന വ്യാജേന നൗഷാദ് യുവതിക്ക് സന്ദേശം അയച്ചത്. വിവാഹ വാഗ്ദാനത്തിന് പിന്നാലെ അശ്ലീല സന്ദേശമയക്കുകയും ചെയ്തു. ഇതിനിടെ 40,000 രൂപയും ഇയാള്‍ യുവതിയില്‍ നിന്ന് തട്ടിയെടുത്തുവെന്നും പരാതിയുണ്ട്. കഴിഞ്ഞ ദിവസമാണ് യുവതി മെഡിക്കല്‍ കോളേജിലെത്തി ഡോക്ടറുടെ മുഖത്തടിച്ചത്. പിജി വിദ്യാര്‍ത്ഥികള്‍ക്കും രോഗികള്‍ക്കും മുന്നില്‍ വെച്ചായിരുന്നു സംഭവം. എന്താണ് സംഭവമെന്ന് അറിയാതെ ഡോക്ടര്‍ പൊലീസില്‍ പരാതിയും നല്‍കി. തുടര്‍ന്നാണ് ആള്‍മാറാട്ടക്കഥ പുറത്തുവരുന്നത്.


Post a Comment

Thanks

Previous Post Next Post