പാമ്പിനെ കണ്ട് ഓട്ടോ വെട്ടിച്ചു, തോട്ടിലേക്ക് മറിഞ്ഞ് അപകടം; മരണം രണ്ടായി, നാലുവയസ്സുകാരൻ്റെ മൃതദേഹം കണ്ടെത്തി



  പത്തനംതിട്ട | സ്‌കൂള്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ഓട്ടോ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ടുകുട്ടികൾ മരിച്ചു. കരുമാൻതോട് ശ്രീനാരായണ സ്കൂളിലെ മൂന്നാംക്ലാസ് വിദ്യാര്‍ഥിനി തൂമ്പാക്കുളം സ്വദേശിനി ആദിലക്ഷ്മി(7) യദുകൃഷ്ണന്‍(4) എന്നിവരാണ് മരിച്ചത്. 


ബുധനാഴ്ച വൈകീട്ടാണ് കോന്നി തേക്കുതോട് തൂമ്പാക്കുളത്ത് ഓട്ടോ തോട്ടിലേക്ക് മറിഞ്ഞത്. അപകടത്തില്‍ ആദിലക്ഷ്മിയുടെ മരണം നേരത്തേ സ്ഥിരീകരിച്ചിരുന്നു. ഓട്ടോയില്‍ ആകെ അഞ്ചുകുട്ടികളുണ്ടായിരുന്നതായാണ് ആദ്യം കരുതിയിരുന്നത്. പരിക്കേറ്റ മറ്റുകുട്ടികളെയും ഡ്രൈവറെയും പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മറ്റൊരു വിദ്യാര്‍ഥിയായ യദുകൃഷ്ണനെ കാണാനില്ലെന്ന സംശയമുയര്‍ന്നത്. ഓട്ടോയില്‍ ആകെ ആറുകുട്ടികളുണ്ടായിരുന്നതായും പറഞ്ഞു. ഇതോടെ രാത്രിയിലും നാലുവയസ്സുകാരനായി തിരച്ചിൽ നടത്തി. തുടർന്ന് രാത്രി എട്ടേകാലോടെയാണ് തോട്ടിൽനിന്ന് യദുകൃഷ്ണൻ്റെ മൃതദേഹം കണ്ടെത്തിയത്.


വൈകീട്ട് നാലുമണിക്ക് സ്‌കൂള്‍വിട്ടശേഷം കുട്ടികളുമായി പോയ ഓട്ടോയാണ് അപകടത്തില്‍പ്പെട്ടത്. റോഡില്‍ പാമ്പിനെ കണ്ടപ്പോള്‍ അതിന് മുകളിലൂടെ കയറാതിരിക്കാനായി ഓട്ടോ വെട്ടിച്ചെന്നും ഇതോടെയാണ് നിയന്ത്രണംവിട്ട് തോട്ടിലേക്ക് മറിഞ്ഞതെന്നുമാണ് വിവരം.


Post a Comment

Thanks

Previous Post Next Post