കോട്ടക്കൽ: സഹോദരനും യുവാക്കളും തമ്മിലുണ്ടായ വാക്കേറ്റത്തിൽ ഇടപെട്ട കോട്ടക്കൽ പറപ്പൂർ സ്വദേശിയായ പ്രവാസി യുവാവിനെ ക്രൂരമായി മർദിക്കുകയും വാഹനം കയറ്റി കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിൽ ആറ് പേരെ കോട്ടക്കൽ പോലീസ് കസ്റ്റഡിയിലെടുത്തു.
പറപ്പൂർ സ്വദേശി ടി.പി. മുനീറിന്റെ മകൻ ഹാനിഷിനാണ് (23) മർദനമേറ്റത്. ഹാനിഷിന്റെ സഹോദരനും ഏതാനും യുവാക്കളും തമ്മിൽ നേരത്തെ വാക്കേറ്റമുണ്ടായിരുന്നു. ഈ വിഷയത്തിൽ ഹാനിഷ് ഇടപെട്ടതാണ് പത്തിലധികം പേരടങ്ങുന്ന സംഘം ആയുധങ്ങളുമായി എത്തി ആക്രമണം നടത്താൻ കാരണമെന്ന് പോലീസ് അറിയിച്ചു.
ഇരുമ്പ് വടികളും നഞ്ചക്കും ഉപയോഗിച്ച് ക്രൂരമായി മർദിച്ചതിനിടെ നിലത്തുവീണ ഹാനിഷിനെ യുവാക്കൾ വളഞ്ഞിട്ട് ആക്രമിച്ചു. തുടർന്ന്, സ്‌കോർപിയോ വാഹനം ശരീരത്തിലൂടെ കയറ്റി ഇറക്കി കൊലപ്പെടുത്താൻ ശ്രമം നടത്തുകയായിരുന്നു.
ആക്രമണത്തിൽ ഹാനിഷിന്റെ വാരിയെല്ലിന് പൊട്ടലും കഴുത്തിന് ഗുരുതരമായ പരുക്കുമേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ യുവാവ് കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ (ICU) ചികിത്സയിലാണ്.
സംഭവത്തിൽ കോട്ടക്കൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. പ്രാഥമിക അന്വേഷണത്തിന് പിന്നാലെയാണ് ആറ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. കൂടുതൽ നിയമനടപടികൾക്കായി ഇവരെ ചോദ്യം ചെയ്യലിനു ശേഷം പോലീസ് കസ്റ്റഡിയിൽ വാങ്ങും.
Post a Comment
Thanks