കൊച്ചി | ശബരിമലയിലെ തിരക്കു നിയന്ത്രണത്തിന്റെ ഭാഗമായി സ്പോട്ട് ബുക്കിങ് 5,000 ആയി കുറച്ചു. തിങ്കളാഴ്ച വരെയായിരിക്കും ഈ നിയന്ത്രണമെന്ന് ശബരിമലയുമായി ബന്ധപ്പെട്ട വിവിധ ഹർജികൾ പരിഗണിച്ചുകൊണ്ട് ദേവസ്വം ബെഞ്ച് വ്യക്തമാക്കി. ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ മുന്നൊരുക്കങ്ങൾ നടത്താത്തതിൽ ഹൈക്കോടതി ദേവസ്വം ബോർഡിനെ ഇന്നു രൂക്ഷമായി വിമർശിച്ചിരുന്നു.
ശബരിമലയിൽ ഇന്നലെ അനുഭവപ്പെട്ട തിരക്കിന് കാരണം വേണ്ടത്ര ഏകോപനം ഇല്ലാതിരുന്നതാണെന്ന് കോടതി അഭിപ്രായപ്പെട്ടിരുന്നു. നിയന്ത്രണമില്ലാതെ നടത്തിയ സ്പോട്ട് ബുക്കിങ്ങാണ് ശബരിമലയിൽ തിരക്ക് അനിയന്ത്രിതമാക്കിയത്. ഇതോടെ, ഇന്നു മുതൽ സ്പോട്ട് ബുക്കിങ് 20,000 ആയി കുറച്ചിരുന്നു. പമ്പയിൽ സ്പോട്ട് ബുക്കിങ്ങിന്റെ തിരക്ക് ഒഴിവാക്കാൻ നിലയ്ക്കലിൽ ഏഴു കൗണ്ടറുകൾ കൂടി തുറക്കാനും തീരുമാനമായിരുന്നു.
എന്നാൽ, തിരക്ക് പൂർണമായി നിയന്ത്രണ വിധേയമാവാനായി തിങ്കളാഴ്ച വരെ ദിവസവും 5,000 സ്പോട്ട് ബുക്കിങ് അനുവദിക്കാനാണ് ദേവസ്വം ബെഞ്ചിലെ ജസ്റ്റിസുമാരായ എ.രാജാ വിജയരാഘവൻ, കെ.വി.ജയകുമാർ എന്നിവരുടെ നിർദേശം. ശബരിമലയിൽ തീർഥാടക പ്രവാഹം നിയന്ത്രിക്കാൻ ശാസ്ത്രീയ മാര്‍ഗങ്ങൾ അവലംബിക്കണമെന്ന് കോടതി രാവിലെ നിർദേശിച്ചിരുന്നു.
∙ എൻഡിആർഎഫ് സംഘം ചുമതലയേറ്റുശബരിമലയില്‍ നാഷനല്‍ ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫോഴ്‌സിന്റെ (എന്‍ഡിആര്‍എഫ്) ആദ്യസംഘം ചുമതലയേറ്റു. തൃശ്ശൂരിൽ നിന്നുള്ള നാലാം ബറ്റാലിയനിലെ 30 അംഗസംഘമാണ് സന്നിധാനത്ത് എത്തിയത്. സോപാനത്തിന് അരികിലായും നടപ്പന്തലിലുമാണ് ഇവരെ നിലവില്‍ വിന്യസിച്ചിരിക്കുന്നത്. ഓരോ സ്ഥലത്തും അഞ്ചു പേരാണ് ഒരേ സമയം ഡ്യൂട്ടി ചെയ്യുന്നത്.
ചെന്നൈയില്‍ നിന്നുള്ള 38 അംഗ സംഘം ഇന്ന് രാത്രിയോടെ എത്തും. തീര്‍ഥാടകര്‍ക്ക് സിപിആര്‍ ഉള്‍പ്പെടെ അടിയന്തരഘട്ട വൈദ്യസഹായം നല്‍കുന്നതിന് പ്രത്യേകം പരിശീലനം നേടിയവരാണിവര്‍. പ്രഥമശുശ്രൂഷ കിറ്റും സ്ട്രക്ച്ചര്‍ ഉള്‍പ്പടെയുള്ള സംവിധാനങ്ങളും എത്തിച്ചിട്ടുണ്ട്. അത്യാഹിതങ്ങളില്‍ അതിവേഗം ഇടപെട്ട് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് സജ്ജരാണിവര്‍.
Post a Comment
Thanks