ജീവൻരക്ഷ മരുന്നുകൾക്ക് ഇന്ന് മുതൽ വില കുറയും


ജി.എസ്.ടി 12ൽ നിന്ന് അഞ്ചു ശതമാനമായതോടെ ജീവൻരക്ഷ മരുന്നുകൾക്ക് ഇന്ന് മുതൽ വില കുറയും. കാൻസർ, ഹീമോഫീലിയ, സ്‌പൈനൽ മസ്കുലർ അട്രോഫി, മാരക ശ്വാസകോശ രോഗങ്ങൾ എന്നിവക്കടക്കമുള്ള 34 മരുന്നുകളുടെ ജി.എസ്.ടി പൂർണമായി ഇല്ലാതായി.


രക്തസമ്മർദം, കൊളസ്ട്രോൾ, നാഡി-ഞരമ്പ് രോഗങ്ങൾക്കുള്ള മരുന്നുകൾക്കും ജി.എസ്.ടി അഞ്ചായി കുറഞ്ഞു. ബി.പി അപ്പാരറ്റസ്, ഗ്ലൂക്കോമീറ്റർ തുടങ്ങിയവക്കും ജി.എസ്.ടി അഞ്ചായി കുറഞ്ഞു. അതേസമയം, ഇൻസുലിൻ മരുന്നുകൾക്ക് നിലവിലുള്ള അ‌ഞ്ച് ശതമാനം ജി.എസ്.ടി തുടരും.


കരളിലെ കാൻസറിനുള്ള അലക്‌റ്റിനിബ് ഗുളിക ഒരാഴ്ചത്തേക്ക് 1.20 ലക്ഷം രൂപയായിരുന്നത് ജി.എസ്.ടി ഇല്ലാതായതോടെ 1.06 ലക്ഷം രൂപക്ക് ലഭിക്കും. 14,471 രൂപയാണ് കുറയുക. 56 ഗുളികയാണ് അലക്‌റ്റിനിബിന്റെ ഒരു പാക്കറ്റ്. പ്രതിദിനം ആറുമണിക്കൂർ ഇടവിട്ട് എട്ട് ഗുളികയാണ് രോഗി കഴിക്കേണ്ടത്.


ഹീമോഫീലിയ രോഗികൾക്കുള്ള എമിസിസുമാബ് ഇൻജക്ഷൻ ഒരു ഡോസിന് 2.94 ലക്ഷം രൂപ, 35,300 രൂപ കുറഞ്ഞ് 2.59 ലക്ഷത്തിന് ലഭിക്കും.


സ‌്പൈനൽ മസ്കുലർ അട്രോഫി രോഗികൾക്കുള്ള റിസ്ഡിപ്ലാം പൗഡറിന് വിപണിവില 6.09 ലക്ഷം രൂപയാണ്. ഇത് 73,000 രൂപ കുറഞ്ഞ് 5.36 ലക്ഷമാകും.


ഗുരുതര ശ്വാസകോശ രോഗത്തിനുള്ള മെപോളിസുമാബ് ഇൻജക്ഷന് 79,853 രൂപയുള്ളത് 70,000 ആകും.   

Post a Comment

Thanks

أحدث أقدم