സ്കൂളിൽ സുംബ വേണ്ട | ആഭാസങ്ങളെ നിര്‍ബന്ധിക്കരുത്..

എതിർപ്പുമായി സമസ്തയും

വിസ്ഡം ഓര്‍ഗനൈസേഷനും


മലപ്പുറം: ലഹരിക്കെതിരേ സ്‌കൂളുകളില്‍ സുംബ ഡാന്‍സ് കളിക്കണമെന്ന നിര്‍ദേശത്തിനെതിരേ അധ്യാപകനും വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറിയുമായ ടി.കെ അഷ്റഫ്. തന്റെ മകനും ഈ പരിപാടിയില്‍ പങ്കെടുക്കില്ലെന്നും അതിന്റെ പേരില്‍ വിദ്യാഭ്യാസ വകുപ്പ് എടുക്കുന്ന ഏത് നടപടിയും നേരിടാന്‍ തയ്യാറാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. സ്‌കൂളുകളില്‍ സുംബ കളിപ്പിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്ന് സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായിയും പ്രതികരിച്ചു.


ഗുണമേന്മയുള്ള വിദ്യാഭ്യാസം ലക്ഷ്യംവെച്ചാണ് പൊതുവിദ്യാലയത്തിലേക്ക് തന്റെ കുട്ടിയെ അയക്കുന്നതെന്ന് ടി.കെ. അഷ്‌റഫ് പറഞ്ഞു. ആണും പെണ്ണും കൂടിക്കലര്‍ന്ന് അല്‍പ്പവസ്ത്രം ധരിച്ച് മ്യൂസിക്കിന്റെ താളത്തില്‍ തുള്ളുന്ന സംസ്‌കാരം പഠിക്കാന്‍ വേണ്ടിയല്ല. ഇത് പുരോഗമനമായി കാണുന്നവര്‍ ഉണ്ടായേക്കാം. താന്‍ ഇക്കാര്യത്തില്‍ പ്രാകൃതനാണെന്നും ടി.കെ. അഷ്‌റഫ്. ഇതിനോട് വിയോജിപ്പുള്ള ധാരാളം പേരുണ്ട്. പ്രതികരിച്ചാല്‍ എന്താകുമെന്ന ഭീതിയാണ് പലരെയും അസ്വസ്ഥരാക്കുന്നത്. ഇതിനെ എതിര്‍ത്തില്ലെങ്കില്‍ പ്രതിസന്ധികള്‍ക്ക് നാം തലവെച്ചുകൊടുക്കേണ്ടി വരും. ലഹരി വ്യാപനത്തിന്റേയും അടിപിടിയുടെയും ആഘോഷത്വരയുടെയും മറ്റും പേരില്‍ പൊതുവിദ്യാലയങ്ങളില്‍നിന്ന് അകന്നുകൊണ്ടിരിക്കുന്ന വിദ്യാര്‍ഥികളെ കൂടുതൽ അകറ്റുകയാണ് ഇതിലൂടെ സംഭവിക്കുക. അതിനാല്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒരു വീണ്ടുവിചാരം നടത്തണമെന്നും ടി.കെ. അഷ്റഫ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.


വലിയ കുട്ടികള്‍ പോലും അല്പവസ്ത്രം ധരിച്ച് കൂടിക്കലര്‍ന്ന് ആടിപ്പാടണമെന്ന് സര്‍ക്കാര്‍ നിര്‍ദേശമുണ്ടെങ്കില്‍ അത് പ്രതിഷേധാര്‍ഹമാണെന്ന് നാസര്‍ ഫൈസി പ്രതികരിച്ചു. നിലവിലുള്ള കായികപരിശീലനം മെച്ചപ്പെടുത്തുന്നതിനു പകരം ആഭാസങ്ങൾ നിര്‍ബന്ധിക്കരുത്. മേനിയഴക് പ്രകടിപ്പിക്കാനും ഇടകലര്‍ന്ന് ആടിപ്പാടാനും ധാര്‍മികബോധം അനുവദിക്കാത്ത വിദ്യാര്‍ഥികളുടെ വ്യക്തിസ്വാതന്ത്ര്യത്തിനും മൗലികാവകാശത്തിനും നേരെയുള്ള ലംഘനമാവും ഇതെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

Thanks

Previous Post Next Post