ഇലക്‌ട്രോണിക് വേസ്റ്റ് നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ കൊണ്ടുവന്ന ചട്ടങ്ങള്‍ ചെറുകിട ആക്രിവ്യാപാരികള്‍ക്കും ആക്രിശേഖരണ തൊഴിലാളികള്‍ക്കും പാരയായി.
കമ്ബ്യൂട്ടർ, ലാപ്‌ടോപ്പ്, മൊബൈല്‍ ഫോണ്‍, ടെലിവിഷൻ തുടങ്ങിയ ഇ-വേസ്റ്റ് വാങ്ങാൻ
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ എൻ.ഒ.സിയുള്ള എട്ട് വ്യാപാരികള്‍ക്കു മാത്രമേ അനുമതിയുള്ളൂ. കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, കോഴിക്കോട് ജില്ലകളിലാണിവർ. സംസ്ഥാനത്തെ 10,000ഓളം ആക്രിക്കച്ചവടക്കാരും അവരെ ആശ്രയിക്കുന്ന മൂന്ന് ലക്ഷത്തില്‍പ്പരം തൊഴിലാളികളും ശേഖരിക്കുന്ന ഇ-വേസ്റ്റ് ഇവർക്ക് മാത്രമേ കൈമാറാനാകൂ. നിയന്ത്രണം ഇവരുടെ കൈയിലായതോടെ ന്യായമായ വില കിട്ടുന്നില്ല.
കേന്ദ്രമലിനീകരണ നിയന്ത്രണ ബോർഡ് 2022ല്‍ കൊണ്ടുവന്ന ഇലക്‌ട്രോണിക് വേസ്റ്റ് നിയന്ത്രണങ്ങളും ചട്ടങ്ങളും കഴിഞ്ഞ വർഷമാണ് കേരളം കർശനമായി നടപ്പാക്കി തുടങ്ങിയത്. ഇ-വേസ്റ്റ് ശേഖരിക്കണമെങ്കില്‍ ആ ഉത്പന്നത്തിന്റെ നിർമ്മാതാവായ കമ്ബനി ഇ-വേസ്റ്റ് സംസ്‌കരണത്തിന് ചുമതലപ്പെടുത്തിയ സ്ഥാപനവുമായി കരാറിലേർപ്പെടണം. ആക്രി ശേഖരിക്കുന്നവർ ഈ കരാർ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡില്‍ ഹാജരാക്കി എൻ.ഒ.സി വാങ്ങണം. ഹൈദരാബാദ്, ബംഗളൂരു, ഡല്‍ഹി തുടങ്ങി ഏതാനും നഗരങ്ങളില്‍ മാത്രമേയുള്ളൂ സംസ്‌കരണ സ്ഥാപനങ്ങള്‍.
2022ലെ നിയമം നടപ്പാക്കുന്നതിന് മുമ്ബ് ഇ-വേസ്റ്റ് സംസ്കരണശാലകളുമായി കരാറിലേർപ്പെട്ട ഏതെങ്കിലും ആക്രിശേഖരണ സ്ഥാപനത്തിന്റെ രേഖാമൂലമുള്ള അനുമതിയുണ്ടെങ്കില്‍ കച്ചവടക്കാർക്ക് ഇ-വേസ്റ്റ് ശേഖരിക്കുകയും സംഭരിക്കുകയും ചെയ്യാമായിരുന്നു. ഇത്തരം 240 ആക്രിക്കച്ചവടക്കാരുടെ പിന്തുണയിലാണ് ചെറുകിട ആക്രിവ്യാപാരികള്‍ ഇ-വേസ്റ്റ് ശേഖരിച്ച് കൈമാറിയിരുന്നത്. പുതിയ കേന്ദ്രനിയമത്തില്‍ ഇടനിലക്കാർക്ക് സ്ഥാനമില്ലെങ്കിലും പഴയ കരാറിന്റെ മറവില്‍ ഇവരും രംഗത്തുണ്ട്.
പ്രതിദിനം 10,000 ടണ്‍,
15 കോടിയുടെ വ്യാപാരം
കേരളത്തിലെ ആക്രി കച്ചവടക്കാർ ദിവസം 15 കോടി രൂപ മൂല്യമുള്ള പതിനായിരം ടണ്‍ ആക്രിസാധനങ്ങള്‍ ശേഖരിക്കുന്നുണ്ട്. ഇ-വേസ്റ്റിന് പുറമേ, പ്ലാസ്റ്റിക്ക്, ലോഹങ്ങള്‍, കുപ്പിച്ചില്ല്, പത്രം ഉള്‍പ്പെടെയാണിത്. 18 ശതമാനമാണ് നികുതി.
إرسال تعليق
Thanks