ന്യൂഡൽഹി | ട്രെയിൻ പുറപ്പെടുന്നതിന് എട്ടു മണിക്കൂർ മുൻപ് റിസർവേഷൻ ചാർട്ട് തയാറാക്കാൻ തീരുമാനിച്ചതായി റെയിൽവേ. വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റുള്ളവർ നേരിടുന്ന ബുദ്ധിമുട്ട് കുറയ്ക്കാനാണ് മാറ്റം. ടിക്കറ്റ് ബുക്കിങ് സംവിധാനത്തിലെ പരിഷ്കാരങ്ങളുടെ പുരോഗതി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ നേതൃത്വത്തിൽ അവലോകനം ചെയ്തതിനു ശേഷമാണ് പുതിയ തീരുമാനം. നിലവിൽ ട്രെയിൻ പുറപ്പെടുന്നതിനു നാലു മണിക്കൂർ മുൻപാണ് റിസർവേഷൻ ചാർട്ട് തയാറാക്കുന്നത്.
പുതിയ തീരുമാനപ്രകാരം, ഉച്ചയ്ക്ക് 2 മണിക്ക് മുൻപു പുറപ്പെടുന്ന ട്രെയിനുകൾക്ക്, റിസർവേഷൻ ചാർട്ട് തലേന്ന് രാത്രി 9 മണിക്ക് തയാറാക്കും. വിദൂര പ്രദേശങ്ങളിൽ നിന്നോ വലിയ നഗരങ്ങളുടെ പ്രാന്തപ്രദേശങ്ങളിൽ നിന്നോ വരുന്ന യാത്രക്കാർക്ക് ഈ നീക്കം ഗുണം ചെയ്യുമെന്നാണ് കണക്കുക്കൂട്ടൽ. ആവശ്യമെങ്കിൽ ബദൽ യാത്രാ ക്രമീകരണങ്ങൾ നടത്താൻ ഇതുവഴി സാധിക്കുമെന്നും അധികൃതർ പറയുന്നു.
പാസഞ്ചർ റിസർവേഷൻ സിസ്റ്റം (പിആർഎസ്) നവീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങളും റെയിൽവേ ആരംഭിച്ചു. ഇത് 2025 ഡിസംബറോടെ പൂർത്തിയാകുമെന്നാണ് വിലയിരുത്തൽ. മിനിറ്റിൽ 1.5 ലക്ഷത്തിലധികം ടിക്കറ്റുകൾ ബുക്ക് ചെയ്യാനും മിനിറ്റിൽ 40 ലക്ഷത്തിലധികം ടിക്കറ്റ് അന്വേഷണങ്ങൾ കൈകാര്യം ചെയ്യാനും പുതിയ സംവിധാനത്തിനു കഴിയും.
إرسال تعليق
Thanks