കോടതിയുടേതെന്ന് തോന്നിപ്പിക്കുന്ന വ്യാജ വെബ്‌സൈറ്റും തട്ടിപ്പിന്; ജാഗ്രതാനിര്‍ദേശം നല്‍കി പോലീസ്


പാലക്കാട്: സൈബർ തട്ടിപ്പിനായി പുതുവഴികള്‍ തേടി തട്ടിപ്പുകാർ. കോടതിയുടേതെന്ന് തോന്നിപ്പിക്കുന്ന വ്യാജ വെബ്സൈറ്റും സൈബർ തട്ടിപ്പിന് ഉപയോഗിക്കുന്നതായി പോലീസ്. ഇതുമായി ബന്ധപ്പെട്ട് ജാഗ്രതാനിർദേശം നല്‍കി.


തട്ടിപ്പിനിരയാകുന്നവർ ക്രിമിനല്‍ക്കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വിശ്വസിപ്പിക്കുന്നതിനായാണ് ഇത്തരത്തിലുള്ള വ്യാജ വെബ്സൈറ്റുകള്‍ ഉപയോഗിക്കുന്നത്. പലപ്പോഴും ഇരകള്‍ ഇത് വിശ്വസിക്കുകയും പണം നഷ്ടമാവുകയും ചെയ്യുന്നു. വെർച്വല്‍ അറസ്റ്റിലാണെന്ന് വിശ്വസിപ്പിച്ചാണ് പലരില്‍നിന്നും പണം തട്ടുന്നത്. എന്നാല്‍, വെർച്വല്‍ അറസ്റ്റുരീതി നിലവിലില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.


തൃശ്ശൂരിലെ വ്യവസായിയില്‍നിന്ന് അടുത്തിടെ ഓണ്‍ലൈൻ തട്ടിപ്പുകാർ കവർന്നത് 20 ലക്ഷം രൂപയാണ്. അദ്ദേഹം ഉപയോഗിക്കുന്ന മൊബൈല്‍ നമ്പർ മുംബൈയില്‍ ഒരു ഗൗരവമുള്ള ക്രിമിനല്‍ക്കേസില്‍ പെട്ടതാണെന്നും സുപ്രീംകോടതി അറസ്റ്റുവാറന്റ് പുറപ്പെടുവിച്ചിട്ടുണ്ടെന്നുമാണ് തട്ടിപ്പുകാർ പറഞ്ഞത്. വിശ്വസിപ്പിക്കാനായി കോടതിയുടേതെന്ന് തോന്നിപ്പിക്കുന്ന ഒരു വ്യാജ വെബ്സൈറ്റില്‍ അറസ്റ്റുവാറന്റ് പരിശോധിക്കാനും പറഞ്ഞു.


കേസില്‍നിന്ന് ഒഴിവാക്കണമെങ്കില്‍ 20 ലക്ഷം രൂപ നല്‍കണമെന്ന് പറഞ്ഞതോടെ വ്യവസായി, പണം തട്ടിപ്പുകാരുടെ അക്കൗണ്ടിലേക്ക് മാറ്റി. പറ്റിക്കപ്പെട്ടെന്നു മനസ്സിലായതിനെത്തുടർന്ന് പിറ്റേന്ന് പോലീസില്‍ പരാതിപ്പെട്ടു. പോലീസ് ഇടപെടലില്‍ 19.90 ലക്ഷം രൂപയും തിരിച്ചുപിടിച്ചു. പണം നഷ്ടമായെന്നു മനസ്സിലായ ഉടൻ 1930 എന്ന നമ്പറില്‍ പോലീസിനെ അറിയിച്ചതുകൊണ്ടാണ് തുക തിരിച്ചുപിടിക്കാൻ കഴിഞ്ഞത്.


സുപ്രീംകോടതി ഇത്തരത്തിലുള്ള അറസ്റ്റുവാറന്റുകള്‍ പുറത്തിറക്കില്ല. വ്യാജ വെബ്സൈറ്റുകള്‍ തട്ടിപ്പുകാർതന്നെ നിർമിക്കുന്നതാണന്നും ഓണ്‍ലൈൻ സാമ്പത്തിക തട്ടിപ്പില്‍പ്പെടാതെ ശ്രദ്ധിക്കണമെന്നും സൈബർ ഡിവിഷന്റെ ചുമതലയുള്ള സൂപ്രണ്ട് ഓഫ് പോലീസ് ഹരിശങ്കർ പറഞ്ഞു.


തട്ടിപ്പിനിരയായാല്‍ എത്രയും വേഗം 1930 എന്ന നമ്പറില്‍ പോലീസിനെ വിവരമറിയിക്കണം. തട്ടിപ്പുനടന്ന് ഒരുമണിക്കൂറിനകംതന്നെ വിവരമറിയിച്ചാല്‍ പണം തിരിച്ചുപിടിക്കാനുള്ള സാധ്യത കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

Thanks

أحدث أقدم