കോഴിക്കോട് വിമാനത്താവളത്തിന്റെ 2047 വരെ പല ഘട്ടങ്ങളായി നടക്കുന്ന വികസനത്തിന് മാസ്റ്റർ പ്ലാൻ തയാറാക്കിയിട്ടുണ്ടെന്നും ഇതിനായി 436.5 ഏക്കർ ഏറ്റെടുക്കാൻ സർക്കാരിനു നിർദേശം നൽകിയതായും വ്യോമയാന മന്ത്രാലയം അറിയിച്ചു. ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ.വി.തോമസ് പ്രധാനമന്ത്രിക്കു നൽകിയ നിവേദനത്തിനുള്ള മറുപടിയിലാണു വിവരങ്ങൾ. വികസനം സംബന്ധിച്ച വിവരങ്ങൾ മേയിൽ സംസ്ഥാന സർക്കാരിനു കേന്ദ്രം കൈമാറി. റൺവേയുടെ വികസനത്തിനു വേണ്ടി സംസ്ഥാന സർക്കാർ ഇതിനകം 12.54 ഏക്കർ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് കൈമാറിയിട്ടുണ്ട്. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുവാദം കിട്ടിയാലുടൻ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും കേന്ദ്രം അറിയിച്ചു.
കോഴിക്കോട് വിമാന താവളത്തിന്റെ പരിസര പ്രദേശങ്ങളിൽ വീടുനിർമിക്കുന്നതിന്, എയർപോർട്ട് അതോറിറ്റിയുടെ എൻഒസി ഇല്ലാതെതന്നെ നിർമാണ അനുമതി നൽകുന്ന കാര്യം പരിശോധിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. അതിനായി തദ്ദേശ സ്ഥാപനത്തിന് പ്രത്യേക അനുമതി നൽകുന്ന കാര്യമാണു പരിഗണിക്കുന്നത്. ടി.വി.ഇബ്രാഹിം എംഎൽഎയുടെ വിമാനത്താവളവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കുള്ള മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്. വിമാനത്താവള പരിസരത്തെ ഒട്ടേറെപ്പേർക്ക് ആശ്വാസം പകരുന്നതാണ് സർക്കാർ ഇടപെടൽ.
വിമാനത്താവള പരിസരത്തു വീടുനിർമിക്കുന്നവർക്ക് പെർമിറ്റ് നൽകാൻ എയർപോർട്ട് അതോറിറ്റിയുടെ എൻഒസി വേണം. എന്നാൽ, വിമാനത്താവള വികസനത്തിന് 436 ഏക്കർ ഭൂമി ഏറ്റെടുക്കാനുള്ള പുതിയ തീരുമാനം ചൂണ്ടിക്കാട്ടി എയർപോർട്ട് അതോറിറ്റി എൻഒസി നൽകുന്നില്ല. വിമാനത്താവള വികസനത്തിനു വീടും സ്ഥലവും വിട്ടുനൽകിയവർ സമീപ പ്രദേശത്തു സ്ഥലംവാങ്ങി വീടു നിർമിക്കുന്നുണ്ട്. അവരും സർക്കാരിന്റെ ഭവന നിർമാണ പദ്ധതിയിൽ വീട് അനുവദിച്ചവരും മറ്റുമായി ഒട്ടേറെപ്പേർ എൻഒസി ലഭിക്കാതെ പ്രതിസന്ധിയിലാണ്. ഈയിടെ കലക്ടർ വിളിച്ച യോഗത്തിൽ ഇ.ടി.മുഹമ്മദ് ബഷീർ എംപിയും ടി.വി.ഇബ്രാഹിം എംഎൽഎയും കൊണ്ടോട്ടി നഗരസഭയും പ്രദേശവാസികളുടെ പ്രയാസം അറിയിച്ചിരുന്നു. ഇതെത്തുടർന്ന്, എയർപോർട്ട് അതോറിറ്റിയുടെ എൻഒസി ഇല്ലാതെ വീട് നിർമാണത്തിന് അനുമതി നൽകണമെന്നാവശ്യപ്പെട്ട് കലക്ടർ തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിക്ക് കത്തയച്ചു. വിമാനത്താവളത്തിനായി സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നോട്ടിഫിക്കേഷൻ വരുന്നതുവരെയോ, വിദൂര ഭാവിയിൽ പ്ലാൻ ചെയ്യുന്ന പദ്ധതിയുടെ പ്രായോഗികത ഉറപ്പാക്കുന്നതുവരെയോ എയർപോർട്ട് അധികൃതരുടെ എൻഒസി കണക്കിലെടുക്കാതെ രണ്ടു നില വരെയുള്ള, താമസിക്കുന്നതിനുള്ള കെട്ടിടങ്ങൾക്ക് പെർമിറ്റ് അനുവദിക്കണമെന്ന ശുപാർശ സർക്കാർ പരിശോധിച്ചുവരികയാണെന്നു മുഖ്യമന്ത്രി അറിയിച്ചു.
റൺവേയുടെ സുരക്ഷാ മേഖല നീളംകൂട്ടുന്ന ജോലികൾ വിമാനത്താവളത്തിൽ പുരോഗമിക്കുകയാണ്. 2025 സെപ്റ്റംബറോടെ പൂർത്തീകരിക്കാൻ കഴിയുമെന്നും മണ്ണിട്ട് ഉയർത്തുന്നതിന് ഏകദേശം 33 ലക്ഷം ക്യുബിക് മീറ്റർ മണ്ണ് ആവശ്യമായി വരുമെന്നും ഇതിനായി ജില്ലയിൽ 12 മുതൽ 15 കിലോമീറ്റർ ചുറ്റളവിൽ സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
إرسال تعليق
Thanks