കാന്‍സര്‍ മരുന്നുകള്‍ ഏറ്റവും കുറഞ്ഞ വിലയില്‍ വിതരണം ചെയ്യുന്ന കാരുണ്യ സ്പർശം പദ്ധതിക്ക് ഇന്ന് തുടക്കമാകും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. സംസ്ഥാന സർക്കാരിന്റെ 100ദിന കർമ്മപരിപാടികളുടെ ഭാഗമായാണ് ആരോഗ്യ വകുപ്പ് പുതിയ പദ്ധതിയ്ക്ക് തുടക്കമിടുന്നത്.
വിലകൂടിയ കാൻസർ മരുന്നുകൾ ജനങ്ങൾക്ക് പരമാവധി വില കുറച്ച് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിയ്ക്ക് തുടക്കമിടുന്നത്. ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലേയും തെരഞ്ഞെടുത്ത 14 കാരുണ്യ ഫാർമസികളിലെ കാരുണ്യ സ്പർശം കൗണ്ടറുകൾ വഴിയാണ് ഉയർന്ന വിലയുള്ള ആന്റി കാൻസർ മരുന്നുകൾ ലഭ്യമാക്കുക.
കാരുണ്യ ഫാര്‍മസുകളിലൂടെ വിതരണം ചെയ്യുന്ന 247 ഇനം മരുന്നുകളാണ് സീറോ പ്രോഫിറ്റായി നല്‍കുന്നത്. ഇതിനായി പ്രത്യേകം ജീവനക്കാരേയും നിയോഗിച്ചിട്ടുണ്ട്. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ കാരുണ്യ ഫാർമസികളിലെ ‘കാരുണ്യ സ്പർശം – സീറോ പ്രോഫിറ്റ് ആന്റി കാൻസർ ഡ്രഗ്‌സ്’ പ്രത്യേക കൗണ്ടർ വഴിയാണ് മരുന്നുകൾ വിതരണം ചെയ്യുന്നത്. കുറഞ്ഞ വിലയ്ക്ക് മരുന്നുകൾ ലഭ്യമാക്കുന്നതിലൂടെ ചികിത്സാ ചെലവ് കുറയുന്നത് രോഗികൾക്ക് വളരെയേറെ ആശ്വാസകരമാകും.
നിലവിൽ സംസ്ഥാനത്ത് 74 കാരുണ്യ ഫാർമസികളാണ് ഉള്ളത്. ഇന്ത്യയിലെ വിവിധ ബ്രാൻഡഡ് കമ്പനികളുടെ 7,000ത്തോളം മരുന്നുകളാണ് ഏറ്റവും വിലകുറച്ച് കാരുണ്യ ഫാർമസികൾ വഴി നൽകുന്നത്. ഇത് കൂടാതെയാണ് കാൻസറിനുള്ള മരുന്നുകൾ പൂർണമായും ലാഭം ഒഴിവാക്കി നൽകുന്നത്.
Post a Comment
Thanks