പരപ്പനങ്ങാടി▪️ 52 ദിവസത്തെ ട്രോളിങ് നിരോധനം ഞായറാഴ്ച അർധരാത്രി നിലവിൽവരും. ജൂലായ് 31-നാണ് അവസാനിക്കുക. നിയമം ലംഘിച്ച് മീൻപിടിച്ചാൽ കർശന നടപടിയുണ്ടാകുമെന്ന് ഫിഷറീസ് വകുപ്പ് മുന്നറിയിപ്പ് നൽകി. തോണിയിലും ഇൻബോർഡ് വള്ളത്തിലും മീൻപിടിത്തം നടത്തുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ട്രോളിങ് നിരോധനസമയത്തും കടലിൽപ്പോകാം.
ഫിഷറീസ്, ഹാർബർ എഞ്ചിനീയറിങ്, മറൈൻ എൻഫോഴ്‌സ്‌മെന്റ്, പൊലീസ് വകുപ്പുകളുടെ ഏകോപനത്തിൽ കൃത്യമായ സുരക്ഷാ ക്രമീകരണങ്ങളാണ് ട്രോളിങ് നിരോധന കാലയളവിൽ ജില്ലയിൽ ഒരുക്കുന്നത്. ഫിഷറീസ് വകുപ്പിന്റെ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ മെയ് 15 മുതൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. മാസ്റ്റർ കൺട്രോൾ റൂം ഫിഷറീസ് ഡയറക്ടറേറ്റിൽ പ്രവർത്തിക്കുന്നുണ്ട്. ട്രോളിങ് നിരോധന കാലയളവിൽ കടൽ രക്ഷാപ്രവർത്തനങ്ങൾക്കും കടൽ പട്രോളിങിനുമായി ബേപ്പൂർ, പൊന്നാനി, താനൂർ ബേയ്‌സുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതിനായി പട്രോൾ ബോട്ടുകൾ വാടകയ്‌ക്കെടുത്തിട്ടുണ്ട്.
കൂടാതെ കടൽ രക്ഷാപ്രവർത്തനങ്ങൾക്കായി ബേപ്പൂർ, പൊന്നാനി, താനൂർ ബേയ്‌സുകൾ കേന്ദ്രീകരിച്ച് സീ റസ്‌ക്യൂ ഗാർഡുമാരെയും ഗ്രൗണ്ട് റസ്‌ക്യൂ ഗാർഡുമാരെയും നിയമിച്ചിട്ടുണ്ട്. പ്രധാന ഹാർബറുകൾ കേന്ദ്രീകരിച്ച് ബോധവത്ക്കരണ പരിപാടികൾ സംഘടിപ്പിക്കും. അന്യസംസ്ഥാന ബോട്ടുകൾ ട്രോൾബാൻ ആരംഭിക്കുന്നതിന്റെ തലേദിവസം തന്നെ സംസ്ഥാനം വിട്ടു പോവണം.
നിരോധിക്കപ്പെട്ട മത്സ്യബന്ധന രീതികൾ നടത്തിയാൽ ശക്തമായ നടപടി എടുക്കുമെന്നും കളർകോഡിങ് പൂർത്തീകരിക്കാത്ത യാനങ്ങൾ അടിയന്തിരമായി അവ പൂർത്തീകരിക്കണമെന്നും കാലാവസ്ഥാ മുന്നറിയിപ്പ് മത്സ്യത്തൊഴിലാളികൾ കർശനമായി പാലിക്കണമെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഡോ.വി പ്രശാന്തൻ യോഗത്തിൽ അറിയിച്ചു.
Post a Comment
Thanks