തക്കാളി കര്‍ഷകനെ കവര്‍ച്ച സംഘം കൊലപ്പെടുത്തി; കൊലപാതകം വിളവെടുത്ത പണം കൈവശമുണ്ടെന്ന ധാരണയിൽ


ബെം​ഗളൂരു: തക്കാളി കര്‍ഷകനെ കവര്‍ച്ച സംഘം കൊലപ്പെടുത്തി. ആന്ധ്രപ്രദേശിലെ അനമയ്യ ജില്ലയിലെ മദനപ്പള്ളിയിലാണ് സംഭവം. നരീം രാജശേഖര്‍ റെഡ്ഡിയെന്ന കർഷകനാണ് കൊല്ലപ്പെട്ടത്. വിളവെടുപ്പ് കഴിഞ്ഞ് ചൊവ്വാഴ്ച രാത്രി പാടത്തു നിന്നു ഗ്രാമത്തിലേക്കു പോകുന്നതിനിടെയാണു കൊലപാതകം. വിളവെടുത്ത പണം ഇയാളുടെ കൈവശമുണ്ടെന്ന ധാരണയിലാണ് കൊലപാതകമെന്നു പൊലീസ് വ്യക്തമാക്കി. മാത്രമല്ല ചൊവ്വാഴ്ച്ച ഇയാൾ എഴുപത് കൊട്ട തക്കളി ചന്തയിൽ വിറ്റതായും പൊലീസ് പറഞ്ഞു.


അതേസമയം, റെക്കോര്‍ഡുകള്‍ തീര്‍ത്ത് കുതിക്കുന്ന തക്കാളി വില പിടിച്ചുനിര്‍ത്താന്‍ ഇടപെടലുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയിട്ടുണ്ട്. സാധാരണ ജനങ്ങളുടെ മേല്‍ ഉണ്ടാവുന്ന ദുരിതം തീര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള നടപടികളുമായി ബുധനാഴ്ചയാണ് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം രംഗത്തെത്തിയത്. നാഫെഡും എന്‍സിസിഎഫും പോലുള്ള സഹകരണ സ്ഥാപനങ്ങളോട് തക്കാളി സംഭരിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ് മന്ത്രാലയം.


ആന്ധ്രാപ്രദേശ്, കര്‍ണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ ഉത്പാദന മേഖലകളില്‍ നിന്ന് തക്കാളി സംഭവിച്ച് പ്രധാന വിപണന കേന്ദ്രങ്ങളില്‍ നേരിട്ട് എത്തിച്ച് വിലക്കയറ്റം പിടിച്ചുനിര്‍ത്താമെന്നാണ് കണക്കുകൂട്ടല്‍. സംഭരിക്കുന്ന തക്കാളി ഡല്‍ഹി ഉള്‍പ്പെടെയുള്ള പ്രദശങ്ങളില്‍ കുറഞ്ഞ വിലയില്‍ വിറ്റഴിക്കുമെന്നും പറയുന്നു. വിതരണം ചെയ്യേണ്ട പ്രദേശങ്ങള്‍ പ്രത്യേക മാനദണ്ഡം നിശ്ചയിച്ച് കണ്ടെത്തും.


നാഷണല്‍ അഗ്രികള്‍ച്ചറല്‍ കോഓപ്പറേറ്റീവ് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ (NAFED), നാഷണല്‍ കോഓപ്പറേറ്റീവ് കണ്‍സ്യൂമര്‍ ഫെഡറേഷന്‍ (NCCF) എന്നിവയെയാണ് തക്കാളി സംഭരണത്തിന് ചുമതലപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ ചില്ലറ വിപണിയില്‍ വലിയ തോതില്‍ വിലക്കയറ്റമുണ്ടായ മേഖലകള്‍ തിരിച്ചറിഞ്ഞ് അവിടങ്ങളിലായിരിക്കും ഇങ്ങനെ സംഭരിക്കുന്ന തക്കാളി വിതരണം ചെയ്യുന്നതെന്നും മന്ത്രാലയം വിശദീകരിക്കുന്നു. ഇതിനായി ദേശീയ ശരാശരിക്ക് മുകളില്‍ വില വര്‍ദ്ധിച്ച സ്ഥലങ്ങള്‍ കണ്ടെത്തും.

Post a Comment

Thanks

أحدث أقدم