റോഡ് നവീകരണത്തിന്റെ ഭാഗമായി പാലത്തിങ്ങലിൽ പൊളിച്ചുമാറ്റിയ ബസ്‌സ്റ്റോപ്പുകൾ പുനർനിർമിക്കാത്തത് വിദ്യാർഥികൾക്കും നാട്ടുകാർക്കും ദുരിതമാകുന്നു. പലയിടങ്ങളിലായി ബസ് നിർത്തുന്നതിനാൽ വിദ്യാർഥികളുൾപ്പെടെ ബസിന് പിന്നാലെ ഓടേണ്ട സ്ഥിതിയാണ്. നൂറുകണക്കിനു വിദ്യാഥികളാണ് വിവിധ സ്‌കൂളുകളിലേക്കായി ഇവിടെ ബസ് കയറാനെത്തുന്നത്.താത്കാലിക ബോർഡ് സ്ഥാപിച്ചിട്ടും ബസുകൾ തോന്നിയപോലെയാണ് നിർത്തുന്നത്. പുതിയ പാലം ഗതാഗതത്തിനായി തുറന്ന് രണ്ടുവർഷമായിട്ടും സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാത്തതിനെത്തുടർന്ന് പാലത്തിങ്ങലിൽ അപകടങ്ങൾ പതിവാണ്.
ദിവസങ്ങൾക്കുമുൻപ് ബസ് തട്ടി ബൈക്ക് യാത്രക്കാരനായ വിദ്യാർഥി മരിച്ചിരുന്നു. തുടർന്ന് ഇവിടെ സുരക്ഷ ഒരുക്കാത്തതിനെതിരേ പ്രതിഷേധം ശക്തമായിരുന്നു.ഇതോടെ നഗരസഭാധ്യക്ഷന്റെ നേതൃത്വത്തിൽ ചേർന്ന സർവകക്ഷി യോഗത്തിൽ ജങ്ഷനിൽനിന്നു മാറി ഇരുഭാഗത്തും ഉടൻ ബസ്‌സ്റ്റോപ്പ് നിർമിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും രണ്ടാഴ്‌ചയായിട്ടും പരിഹാരമായില്ല. വാഹനങ്ങൾ അമിതവേഗതയിൽ പാലമിറങ്ങി വരുന്നത് തടയുന്നതിന് സ്‌പീഡ് ബ്രേക്കറും സ്ഥാപിക്കേണ്ടതുണ്ട്. അപകടഭീഷണിയുള്ള ജങ്ഷനോടുചേർന്ന് അനധികൃത പാർക്കിങ്ങും വാഹനങ്ങളിലുള്ള തെരുവുകച്ചവടവും തുടരുന്നുണ്ട്.
ഓട്ടോസ്റ്റാൻഡ് കൊട്ടന്തല റോഡിൽ അൽപ്പം പിറകിലേക്കു മാറ്റാനും ഗുഡ്‌സ് ഓട്ടോ സ്റ്റാൻഡ് പാലത്തിന്റെ പടിഞ്ഞാറുഭാഗത്തേക്കു മാറ്റാനും തീരുമാനിച്ചിരുന്നു. ബസ്‌സ്റ്റോപ്പ് ഉൾപ്പെടെ പാലത്തിങ്ങൽ ജങ്‌ഷനിൽ സുരക്ഷ ഒരുക്കുന്നതിലെ വേഗതക്കുറവിൽ നാട്ടുകാരിൽ പ്രതിഷേധം ശക്തമാണ്.
إرسال تعليق
Thanks