വാക്‌സിനേഷിനില്‍ കുതിച്ച് കേരളം; ജനസംഖ്യയുടെ 96.8% ഒരു ഡോസും 70% രണ്ട് ഡോസും സ്വീകരിച്ചു



 രാജ്യത്ത് ഏറ്റവും കുടുതല്‍ പേര്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചത് കേരളത്തിലെന്ന് ആരോഗ്യ വകുപ്പ്. ദശലക്ഷം പേരിലെ കണക്ക് പ്രകാരമാണ് കേരളം പട്ടികയില്‍ മുന്നിലെത്തിയത്. വെള്ളിയാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (12,49,850) എന്നാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 96.8 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,58,67,704), 70 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (1,87,51,255) നല്‍കിയതായും ആരോഗ്യ വകുപ്പ് ചൂണ്ടിക്കാട്ടുന്നു. 


 ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ ആകെ 4,46,69,056 ഡോസ് വാക്‌സിനാണ് നല്‍കിയത്. ഇത് ദേശീയ ശരാശരിയേക്കാള്‍ വളരെ കൂടുതലാണ്. ദേശീയ തലത്തില്‍ ഒന്നാം ഡോസ് വാക്‌സിനേഷന്‍ 86.52 ശതമാനവും രണ്ടാം ഡോസ് വാക്‌സിനേഷന്‍ 53.84 ശതമാനവുമാകുമ്പോഴാണ് കേരളം ഈ നേട്ടം കൈവരിക്കുന്നത്. വിദേശ രാജ്യങ്ങളില്‍ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് പ്രത്യേക കോവിഡ് വാക്‌സിനേഷന്‍ യജ്ഞം നടന്നു വരികയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളുടെ സഹകരണത്തോടെ രണ്ടാം ഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കാന്‍ ബാക്കിയുള്ളവരെ കണ്ടെത്തി വാക്‌സിന്‍ നല്‍കുകയാണ് ലക്ഷ്യം. പ്രത്യേക വാക്‌സിനേഷന്‍ യജ്ഞത്തിന്റെ ഭാഗമായി പ്രതിദിന വാക്‌സിനേഷനും കൂടിയിട്ടുണ്ട്. 



 കോവിഡ് ബാധിച്ചവര്‍ക്ക് 3 മാസം കഴിഞ്ഞ് മാത്രം വാക്‌സിനെടുത്താല്‍ മതി. രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കാനുള്ളവര്‍ ഒട്ടും കാലതാമസം വരുത്തരുത്. കോവിഷീല്‍ഡ് വാക്‌സിന്‍ 84 ദിവസം കഴിഞ്ഞും കോവാക്‌സിന്‍ 28 ദിവസം കഴിഞ്ഞും ഉടന്‍ തന്നെ രണ്ടാം ഡോസ് സ്വീകരിക്കേണ്ടതാണെ്. ഇനിയും വാക്‌സിനെടുക്കാത്തവര്‍ ഉടന്‍ വാക്‌സിന്‍ സ്വീകരിക്കണമെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അഭ്യര്‍ത്ഥിച്ചു.

Post a Comment

Thanks

Previous Post Next Post