ബലി പെരുന്നാൾ സൂക്ഷ്മതയോടെ ആഘോഷിക്കുക സമസ്ത

ബലി പെരുന്നാൾ സൂക്ഷ്മതയോടെ ആഘോഷിക്കുക സമസ്ത
കോഴിക്കോട് : കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകവഴി  ഗുരുതരമായ പ്രതിസന്ധിയിലേക്ക് സംസ്ഥാനം നീങ്ങുന്ന പശ്ചാത്തലത്തില്‍  സര്‍ക്കാറിന്റെയും  ആരോഗ്യപ്രവര്‍ത്തകരുടെയും  നിര്‍ദേശങ്ങളെ മുഖവിലക്കെടുത്ത് ഒത്തുചേരലുകളും വീടിനു പുറത്തേക്കുള്ള യാത്രകളും ഉപേക്ഷിക്കാന്‍ ജനങ്ങള്‍ സന്നദ്ധമാകണം. ഇപ്പോഴത്തെ നമ്മുടെ ജാഗ്രതയ്ക്ക് ജീവന്റെ വിലയുണ്ട്. രോഗം ക്ഷണിച്ചുവരുത്താതിരിക്കാനും മറ്റുള്ളവര്‍ക്ക് രോഗം പകരാതിരിക്കാനും ഓരോരുത്തരും പ്രതിജ്ഞാബദ്ധമാകണം. വിഷമഘട്ടങ്ങളില്‍ അങ്ങേയറ്റം ക്ഷമ കൈക്കൊണ്ടില്ലെങ്കില്‍ ഈ രോഗത്തില്‍ നിന്ന് നമുക്ക് മോചനം സാധ്യമാകില്ല.
ഇസ്‌ലാം മത വിശ്വാസികള്‍ക്ക് ഏറെ പ്രാധാന്യം അര്‍ഹിക്കുന്ന ആഘോഷമാണ് ബലി പെരുന്നാള്‍. ലോകമാകെ പ്രതിസന്ധിയിലായ ഈ കാലത്ത് സാമൂഹികമര്യാദ പാലിക്കേണ്ടത് അനിവാര്യമാണെന്ന് സമസ്ത കേരള മുശാവറ വ്യക്തമാക്കി.  ബലി പെരുന്നാളിലെ ശ്രേഷ്ഠമായ ആരാധനകളായ പെരുന്നാള്‍ നിസ്‌കാരവും ഉളുഹിയ്യതും അതീവ സൂക്ഷ്മതയോടെയും ജാഗ്രതയോടയും സര്‍ക്കാരിന്റെ നിര്‍ദേശാനുസരണം നിയന്ത്രിതമായി നടത്തണം. സര്‍ക്കാര്‍ അനുവദിച്ച എണ്ണം ആളുകള്‍ മാത്രമെ പള്ളിയിലേക്ക് നിസ്‌കാരത്തിനായി എത്താവൂ. 15  വയസിന് താഴെയുള്ളവരും 65 കഴിഞ്ഞവരും വീടുകളില്‍ നിന്ന് നിസ്‌കാരം നിര്‍വഹിക്കണം.  ഉളുഹിയ്യത്തിന്റെ സ്ഥലത്തും മാംസം വിതരണം നടത്തുമ്പോഴും ആള്‍ക്കൂട്ടം ഒഴിവാക്കണം. മാസ്‌ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും മാത്രമെ നിസ്‌കരവും ഉളുഹിയ്യതും നടത്താവൂ. ഇക്കാര്യത്തില്‍ മഹല്ല് കമ്മിറ്റികളും പള്ളി ഭാരവാഹികളും ബദ്ധശ്രദ്ധരാകണമെന്നും മുശാവറ അഭിപ്രായപ്പെട്ടു.
പ്രസിഡണ്ട് ഇ. സുലൈമാന്‍ മുസ്‌ലിയാര്‍ അധ്യക്ഷതയില്‍ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് അലി ബാഫഖി കൊയിലാണ്ടി, പി.ടി കുഞ്ഞമ്മു മുസ്‌ലിയാര്‍ കോട്ടൂര്‍, സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി, എ.പി മുഹമ്മദ് മുസ്‌ലിയാര്‍ കാന്തപുരം, പി.എ ഹൈദ്രോസ് മുസ്‌ലിയാര്‍ കൊല്ലം എന്നിവര്‍ സംബന്ധിച്ചു.  പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ സ്വാഗതവും പേരോട് അബ്ദുറഹ്മാന്‍ സഖാഫി നന്ദിയും പറഞ്ഞു.

Post a Comment

Thanks

أحدث أقدم