തിരൂരങ്ങാടി:
ദിനേന 1500 ൽ അധികം രോഗികൾ ചികിത്സക്ക് എത്തുന്ന തിരൂരങ്ങാടി ഗവണ്മെന്റ് താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരുടെ ഒഴിവുകൾ അടിയന്തിരമായി നികത്തി ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്തണമെന്ന ആവശ്യവുമായി തിരൂരങ്ങാടി നഗരസഭ ഭരണ സമിതി മലപ്പുറംജില്ല മെഡിക്കൽ ഓഫീസർക്കും ഡി പി എമ്മിനും നിവേദനം നൽകി.
പ്രതിമാസം നൂറിൽ അധികം പ്രസവം നടക്കുന്ന ഈ ആശുപത്രി നിലവിൽ സ്ത്രീകളുടെയും കുട്ടികളുടെയും രോഗീ സൗഹൃദ ആശുപത്രി കൂടിയായാണ് പ്രവർത്തിക്കുന്നത്.
ഇവിടെ നിലവിൽ മൂന്ന് ഗൈനക്കോളജി ഡോക്ടർമാർ ഉണ്ടായിരുന്ന സ്ഥാനത്ത് ആഴ്ചകളായി ഒരാൾ മാത്രമാണ് ഇപ്പോൾ ജോലിയിലുള്ളത്.
പകരം ആളെ നിയമിക്കാത്തത് സ്ത്രീ രോഗികൾക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്.
കൂടാതെ ജനറൽ ഒ.പി .യിൽ ഡോക്ടർമാരുടെ കുറവ് കാരണം പല സ്‌പെഷലൈസ് ഡോക്ടർമാർക്കും ജനറൽ ഒ.പി നോക്കേണ്ടി വരുന്നത് മൂലം സ്‌പെഷലൈസ് ഒ.പി.കൾ മുടങ്ങാൻ ഇത് കാരണമാകുന്നു.ആയതിനാൽ ജനറൽ ഒ.പി യിലേക്ക് രണ്ട് ഡോക്ടർമാരെക്കൂടി എൻ എച് എം വഴി അടിയന്തിരമായി നിയമിക്കാൻ നടപടി ഉണ്ടാവണമെന്നും നിലവിലുള്ള നാല് നഴ്സിങ് അസിസ്റ്റൻഡിന്റെ ഒഴിവുകളിലേക്കും ഉടനെ പോസ്റ്റിങ്ങ് നടത്തി ജീവനക്കാരുടെ കുറവ് പരിഹരിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
കൂടാതെ ആർ എസ് ബി വൈ ഫണ്ട് ഇനത്തിൽ ആശുപത്രിക്ക് ലഭിക്കേണ്ട സംഖ്യ നാലര കോടിയായി ഉയർന്നതായും ഇത് ആശുപത്രി ജീവനക്കാരുടെ ശമ്പളം മുടങ്ങാനും മരുന്ന് ഉൾപ്പെടെ അവശ്യ വസ്തുക്കൾ വിതരണം ചെയ്യുന്ന കമ്പനികൾക്കും ഏജൻസികൾക്കും ലക്ഷങ്ങളുടെ കുടിശ്ശിക വരാൻ കാരണമായതായും ഇത് ആശുപത്രിയുടെ ദൈന്യം ദിന പ്രവർത്തനത്തെ ഏറെ ബാധിക്കുന്നതിനാൽ നിലവിലെ സംഖ്യയുടെ പകുതിയെങ്കിലും ഉടനെ ലഭ്യമാകാൻ അടിയന്തിര ഇടപെടൽ നടത്തണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
ഡെപ്യൂട്ടി ചെയർപേഴ്സൻ സുലൈഖ കാലൊടി, ആരോഗ്യ കാര്യ ചെയർമാൻ സിപി ഇസ്മായിൽ എന്നിവരാണ് നഗരസഭക്ക് വേണ്ടി നിവേദനം നൽകിയത്.
അഷ്റഫ് കളത്തിങ്ങൽ പാറ
Post a Comment
Thanks